ഉദ്യോഗസ്ഥൻ ഹാജരായില്ല; മിയാവാക്കി അഴിമതിക്കേസിൽ നോട്ടീസ് അയക്കാൻ ലോകായുക്ത

തിരുവനന്തപുരം: മിയാവാക്കി വനവൽക്കരണ പദ്ധതി അഴിമതിക്കേസിൽ കോടതിയിൽ ഹാജരാകാത്ത ടൂറിസം വകുപ്പ് ഫിനാൻസ് ഓഫീസർ സന്തോഷിന് നോട്ടീസ് അയയ്ക്കാൻ ലോകായുക്ത നിർദ്ദേശം നൽകി. നോട്ടീസിനെ തുടർന്ന് ടൂറിസം സെക്രട്ടറി അടക്കമുള്ളവർ ഹാജരായിട്ടും ഫിനാൻസ് ഓഫീസർ ഹാജരാകാത്തതാണ് ലോകായുക്തയെ ചൊടിപ്പിച്ചത്.

ടൂറിസം വകുപ്പിന്‍റെ കെ ഡിസ്‌ക് പദ്ധതി പ്രകാരം നടപ്പാക്കിയ മിയാവാക്കി വനവൽക്കരണ പദ്ധതിയിൽ കോടികളുടെ അഴിമതിയുണ്ടെന്നാണ് ഹർജിയിലെ ആരോപണം. ഹരിത കേരള മിഷൻ നടപ്പാക്കിയ പച്ചത്തുരുത്ത് പദ്ധതിയേക്കാൾ പലമടങ്ങ് ചെലവഴിച്ചിട്ടും മിയാവാക്കി വേണ്ടത്ര വിജയിച്ചില്ലെന്നാണ് ആക്ഷേപം. മിയാവാക്കി വനവൽക്കരണവുമായി പരിചയമില്ലാത്ത ഒരു കമ്പനിക്കായിരുന്നു കരാർ. മാനദണ്ഡങ്ങൾ ലംഘിച്ച് നൽകിയ കരാറിൽ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്നാണ് പറയുന്നത്.

20 സെന്‍റ് ഭൂമിയിൽ മിയാവാക്കി വനവൽക്കരണത്തിനായി 3.7 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ഇ-ടെൻഡറായാണ് അപേക്ഷ ക്ഷണിച്ചത്.