സിപിഎം ഭരണമുള്ള ബാങ്കുകളില്‍ പരിശോധനയ്ക്ക് പാര്‍ട്ടി ഓഡിറ്റ് വിഭാഗത്തെ രൂപീകരിച്ചേക്കും

കണ്ണൂര്‍: കരുവന്നൂർ സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്ന പശ്ചാത്തലത്തിൽ, തങ്ങളുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ പരിശോധന നടത്താൻ, സിപിഎം പ്രത്യേക ഓഡിറ്റ് വിഭാഗം കൊണ്ടുവരുന്നു. സഹകരണ ഓഡിറ്റ് വിഭാഗത്തില്‍നിന്ന് വിരമിച്ചവരും പാർട്ടിയുടെ വിശ്വസ്തരുമായവർ ഇതിൽ ഉൾപ്പെടും.

ഡിപ്പാർട്ട്മെന്‍റ് ഓഡിറ്റർമാർ ഒഴികെയുള്ള പുറത്തുള്ളവർക്ക് ബാങ്ക് രേഖകൾ പരിശോധിക്കാൻ അധികാരമില്ലാത്തതിനാൽ, ബാങ്കിന്‍റെ കണക്കുകൾ പരിശോധിക്കുന്നതിന് ഗവേണിംഗ് ബോഡിയെ സഹായിക്കുന്നതിന് അവരുടെ സേവനങ്ങൾ ഉപയോഗിക്കും. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ നടക്കുന്നതായി സംശയിക്കുന്ന ബാങ്കുകളിലാണ് പരിശോധന നടത്തുക.

ജീവനക്കാര്‍ കുറവുള്ള ബാങ്ക് ശാഖകളിൽ ക്രമക്കേടിനുള്ള സാധ്യത കൂടുതലാണ്. മുക്കുപണ്ടം പണയപ്പെടുത്തിയും വ്യാജ ഒപ്പിട്ടുമാണ് ഇത്തരം ശാഖകളിൽ നിന്ന് വായ്പ എടുക്കുന്നതെന്നാണ് കണ്ടെത്തൽ.