തരൂരിന്റെ വ്യക്തിത്വം പാര്‍ട്ടി ഉപയോഗപ്പെടുത്തണം; കെപിസിസി രാഷ്ട്രീയകാര്യസമിതി

കൊച്ചി: ശശി തരൂർ എം.പിയെ കൂടുതൽ വിമർശിച്ച് വിഷയം വഷളാക്കരുതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ധാരണ. തരൂരിന്റെ വ്യക്തിത്വം പാർട്ടി ഉപയോഗിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ ആർഎസ്എസ് അനുകൂല പരാമർശങ്ങളിൽ ചില നേതാക്കളും അതൃപ്തി പ്രകടിപ്പിച്ചു.

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ പല നേതാക്കളും തരൂരിനെ തുടക്കത്തിൽ എതിർത്തിരുന്നു. ഇത് അദ്ദേഹത്തിന്‍റെ പരിപാടികൾക്ക് കൂടുതൽ പ്രചാരം നൽകിയെന്നും കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ചില നേതാക്കൾ ചൂണ്ടിക്കാട്ടി.

നിലവിലെ സാഹചര്യത്തിൽ തരൂരിനെ കൂടുതൽ വിമർശിക്കരുതെന്നും പ്രശ്നം വഷളാക്കരുതെന്നും എന്നാൽ അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്ക് വിടണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. മാത്രമല്ല, ശശി തരൂർ ഇതുവരെ പാർട്ടി വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. കൂടുതൽ ആളുകൾ അദ്ദേഹത്തിന്‍റെ പരിപാടികളിൽ പങ്കെടുക്കുന്നു. തികച്ചും മതേതര നിലപാടാണ് തരൂർ പുലർത്തുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ഭാവിയിൽ ലഭിക്കുന്ന വേദികളിൽ നിന്ന് ശശി തരൂരിനെ വിലക്കേണ്ട ആവശ്യമില്ല. അദ്ദേഹത്തിനെതിരായ അഭിപ്രായങ്ങളുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടാണ് യോഗം സ്വീകരിച്ചത്. എന്നിരുന്നാലും, ഇത് ഔദ്യോഗികമായി വിശദീകരിച്ചേക്കില്ല.