ചാർജറില്ലാതെ ഫോൺ വിറ്റു; ആപ്പിളിന് വൻ തുക പിഴ

ബ്രസീലിയ: ചാർജറുകൾ ഇല്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് 20 മില്യൺ ഡോളർ പിഴ ചുമത്തി. ഒരു അധിക ഉൽപ്പന്നം വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിന് “ദുരുപയോഗം” എന്ന് വിശേഷിപ്പിച്ച് ബ്രസീലിയൻ ജഡ്ജിയാണ് ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ഇതേ വിഷയത്തിൽ സെപ്റ്റംബറിൽ ബ്രസീൽ നീതിന്യായ മന്ത്രാലയം ആപ്പിളിന് 2.5 മില്യൺ ഡോളർ പിഴ ചുമത്തുകയും ചാർജറുകൾ ഇല്ലാതെ 12, 13 മോഡൽ ഫോണുകൾ വിൽക്കുന്നതിൽ നിന്ന് ആപ്പിളിനെ വിലക്കുകയും ചെയ്തിരുന്നു.

2020 ഒക്ടോബറിൽ, ഇലക്ട്രോണിക്സ് മാലിന്യങ്ങൾ കുറയ്ക്കുന്നതിനെന്ന പേരിൽ ആപ്പിൾ പുതിയ ഐഫോണുകളിൽ ചാർജറുകൾ ഉൾപ്പെടുത്തുന്നത് നിർത്തി.

എന്നാൽ ജഡ്ജ് കാരമുരു അഫോൺസോ ഫ്രാൻസിസ്കോ തന്‍റെ വിധിന്യായത്തിൽ ആദ്യ ഉൽപ്പന്നം പ്രവർത്തിപ്പിക്കാൻ, രണ്ടാമത് മറ്റൊരു ഉത്പന്നം കൂടി വാങ്ങേണ്ട അവസ്ഥയാണെന്ന് എഴുതി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 12, 13 ഐഫോൺ മോഡലുകൾ വാങ്ങിയ ബ്രസീലിലെ എല്ലാ ഉപഭോക്താക്കൾക്കും ചാർജറുകൾ നൽകാൻ അദ്ദേഹം കാലിഫോർണിയ കമ്പനിയോട് ഉത്തരവിട്ടു. എല്ലാ പുതിയ ഫോണുകൾക്കൊപ്പം അവയും ഉൾപ്പെടുത്താനും നിർദേശം നൽകി.