ബോധോദയം ഉണ്ടാകാൻ ആറടി താഴ്ചയില്‍ സ്വയംമൂടിയ ആളെ പോലീസ് രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: നവരാത്രിക്ക് ഒരു ദിവസം മുമ്പ് ‘സമാധി’യെടുത്താൽ ബോധോദയം ലഭിക്കുമെന്ന പുരോഹിതന്‍റെ ഉപദേശം കേട്ട് ആറടി താഴ്ചയുള്ള കുഴിയിൽ സ്വയം മൂടിയ ആളെ പൊലീസ് രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ താജ്പൂറിലാണ് സംഭവം.

ഞായറാഴ്ച വൈകുന്നേരമാണ് താജ്പൂർ ഗ്രാമത്തിലെ താമസക്കാരനായ ശുഭാം ഗോസ്വാമി ‘സമാധി’യെടുത്തത്. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, പുരോഹിതൻമാർ ഒരു ദിവസം കുഴിയിൽ താമസിക്കാൻ യുവാവിനെ പ്രേരിപ്പിക്കുകയായിരുന്നു. ആറടി താഴ്ചയുള്ള ഒരു കുഴിയെടുത്ത് അതിനുള്ളില്‍ കിടന്ന് മുകളില്‍ മുളവടി നിരത്തി വെച്ച് അതിന് മുകളില്‍ ഷീറ്റ് വിരിച്ചാണ് കുഴിക്ക് മുകളില്‍ മണ്ണിട്ടത്.

ഇത് സംബന്ധിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളെയും സമാധിക്ക് പ്രേരിപ്പിച്ച മറ്റ് മൂന്ന് പുരോഹിതരെയും പൊലീസ് അറസ്റ്റ് ചെയ്തു.