നടിമാര്‍ക്ക് നേരെ അതിക്രമം നടത്തിയവരെ ദൃശ്യങ്ങളിൽ തിരിച്ചറിയാമെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ മാളിൽ സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങൾ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പന്തീരാങ്കാവ് പൊലീസ് കേസെടുക്കും. കോഴിക്കോട് മാളിൽ നടന്ന സിനിമാ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത് പുറത്തേക്ക് വരുന്നതിനിടെയാണ് രണ്ട് നടിമാർ ലൈംഗികാതിക്രമത്തിനിരയായത്. ഇന്നലെ രാത്രി ആക്രമണത്തിന് ഇരയായ നടി സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇന്ന് രാവിലെ പ്രമോഷൻ പരിപാടി നടത്തിയ ചിത്രത്തിന്‍റെ നിർമ്മാതാക്കളും പരാതിയുമായി പൊലീസിനെ സമീപിച്ചു. കോഴിക്കോട് നിന്നും നടിമാരിൽ ഒരാൾ കൊച്ചിയിലേക്ക് മടങ്ങി പോയപ്പോൾ മറ്റൊരാൾ കണ്ണൂരിലേക്കാണ് പോയത്. രണ്ട് നടിമാരെയും കണ്ട് മൊഴി രേഖപ്പെടുത്താൻ വനിതാ പോലീസ് സംഘം എത്തിയിട്ടുണ്ട്. മാളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. മോശം അനുഭവത്തോട് ഒരു നടി പ്രതികരിക്കുന്നതിന്‍റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇതും പരിശോധിക്കുന്നുണ്ട്. ഷോപ്പിംഗ് മാളിലെ ജീവനക്കാരിൽ നിന്നുൾപ്പെടെയുള്ള പ്രാഥമിക വിവരങ്ങൾ പൊലീസ് ശേഖരിച്ചു.