‘പ്രളയസാധ്യത; എൻഎസ്എസ്-എൻസിസി സേവനം ഉറപ്പാക്കും’

തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുള്ള പ്രളയ സമാനമായ സാഹചര്യം നേരിടാൻ എൻഎസ്എസ്-എൻസിസി പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാനത്തെ എല്ലാ എൻഎസ്എസ് യൂണിറ്റുകളിലെയും സന്നദ്ധ പ്രവർത്തകരുടെ സേവനം വിട്ടുനൽകാൻ മന്ത്രി എൻഎസ്എസ് കോർഡിനേറ്റർക്ക് നിർദ്ദേശം നൽകി.

ജില്ലാ ഭരണകൂടങ്ങളെ സഹായിക്കുന്നതിനായി കേഡറ്റുകളും കവചിത വാഹനങ്ങളും സജ്ജമാക്കണമെന്നും എൻസിസി അഡീഷണൽ ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടു. റവന്യു അധികൃതർ ആവശ്യപ്പെടുന്ന സമയത്ത് ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മധ്യകേരളത്തിനും തെക്കൻ കേരളത്തിനുമൊപ്പം വടക്കൻ കേരളത്തിലും കനത്ത മഴയുണ്ടാകും. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും.