ഗവർണറുടെ അധികാരം കുറയും; സർവകലാശാലാ നിയമഭേദഗതി ബിൽ സഭയുടെ മേശപ്പുറത്ത്

തിരുവനന്തപുരം: സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്തത് പ്രകാരമുള്ള സർവകലാശാലാ ഭേദഗതി ബിൽ സഭയുടെ മേശപ്പുറത്ത് വെച്ചു. വൈസ് ചാൻസലർമാരുടെ നിയമനങ്ങളിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്നതാണ് ബിൽ. ഓഗസ്റ്റ് 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് സബ്ജക്ട് കമ്മിറ്റി ബിൽ പാസാക്കിയത്. ബിൽ യു.ജി.സി ചട്ടങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം വിയോജനക്കുറിപ്പ് നൽകിയിരുന്നു. ചർച്ചകൾക്ക് ശേഷം വ്യാഴാഴ്ച ബിൽ പാസാക്കും.

സർവകലാശാലാ നിയമങ്ങൾ (ഭേദഗതി) ബിൽ, 2022, വിസിയെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയുടെ കൺവീനറെ തീരുമാനിക്കാനുള്ള ഗവർണറുടെ അധികാരം ഒഴിവാക്കി. വി.സിയുടെ പ്രായപരിധി 60 ൽ നിന്ന് 65 വയസ്സായി ഉയർത്തി. സർക്കാർ തീരുമാനിക്കുന്ന വ്യക്തിയെ വി.സിയാക്കാൻ രണ്ട് സർക്കാർ പ്രതിനിധികളെ കൂടി സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തി. സർവകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങൾക്കെതിരെ ഗവർണർ കടുത്ത വിമർശനം ഉന്നയിക്കുന്നത് പതിവാക്കിയതോടെയാണ് നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്.