പ്രധാനമന്ത്രി ചരിത്രം തിരുത്താനുള്ള ശ്രമത്തിൽ; പിണറായി വിജയൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വി.ഡി സവർക്കറെ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യസമരകാലത്ത് സംഘപരിവാർ ബ്രിട്ടീഷുകാർക്കൊപ്പം നിന്നവർ ഇന്ന്, സ്വാതന്ത്ര്യ സമരത്തിന്‍റെ അവകാശികളാകാൻ ചരിത്രം തിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ,

“‘ഡൽഹിയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരാളുടെ പേര് പരാമർശിക്കുന്നത് നാം കേട്ടു. അദ്ദേഹത്തെ സ്വാതന്ത്ര്യസമര സേനാനിയായി ചിത്രീകരിക്കുന്നതാണ് കണ്ടത്. എന്നാൽ അദ്ദേഹത്തിന്റെ വലിയതോതിലുള്ള പ്രത്യേകത എന്താണ്? സ്വാതന്ത്ര്യ സമരഘട്ടത്തിൽ അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹം ജയിലിൽനിന്ന് രക്ഷപ്പെടാൻ ബ്രിട്ടനു മാപ്പ് എഴുതിക്കൊടുത്തു എന്നതാണ്. ഗാന്ധി വധത്തിൽ പ്രതിയായിരുന്ന അദ്ദേഹത്തിനെ ഇന്ന് പ്രധാനമന്ത്രി വലിയൊരു ബഹുമതി ചാർത്തിക്കൊടുക്കുന്നു. ചരിത്രം തിരുത്താൻ ശ്രമിക്കുകയാണ്.

സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരുടേതല്ല ചരിത്രം. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർക്കൊപ്പം നിൽക്കുകയും ദേശീയ പ്രസ്ഥാനത്തെ വഞ്ചിക്കാൻ നേതൃത്വം നൽകിയവരുടേതുമല്ല ചരിത്രം. ആ പോരാട്ടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ജയിലുകളിൽ ധാരാളം ആളുകൾ വളരെയധികം കഷ്ടപ്പാടുകളും പീഡനങ്ങളും അനുഭവിച്ചിട്ടുണ്ട്. ഒരുപാട് പീഡനങ്ങൾ നേരിടേണ്ടി വന്നു. ഒരു തരത്തിലുമുള്ള പരാജയവും കൂടാതെ തൂക്കുമരത്തിനു മുന്നിൽ തൂക്കുമരത്തെ നേരിട്ടവരാണ് സ്വാതന്ത്ര്യസമര സേനാനികൾ. അവരെയെല്ലാം മാറ്റിനിർത്തി ഈ ചരിത്രത്തിന്‍റെ ഭാഗമല്ലാത്ത ആളുകളുടെ ഒരു പുതിയ ചരിത്രം എഴുതുന്നതിന്‍റെ ഭാഗമായി ഇവരാണ് യഥാർത്ഥ സ്വാതന്ത്ര്യസമര സേനാനികൾ എന്ന് പറയാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.”