തെക്കും വടക്കുമല്ല പ്രശ്നം, മനുഷ്യ ഗുണമാണ് വേണ്ടത്: ശിവന്‍കുട്ടി

തിരുവനന്തപുരം: തെക്കൻ കേരളത്തിലെ രാഷ്ട്രീയവും വടക്കൻ കേരളത്തിലെ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള കെ സുധാകരന്‍റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ കെ സുധാകരൻ നടത്തിയ പരാമർശങ്ങൾ ഉൾക്കൊള്ളിച്ചാണ് ശിവൻകുട്ടിയുടെ പോസ്റ്റ്. “ശ്രീമാൻ കെ സുധാകരൻ, തെക്കും വടക്കുമല്ല പ്രശ്നം, മനുഷ്യ ഗുണമാണ് വേണ്ടത്” -മന്ത്രി ശിവൻകുട്ടി എഴുതി. 

ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ വിവാദ പരാമർശം നടത്തിയത്. തെക്കൻ കേരളത്തിലെ രാഷ്ട്രീയവും വടക്കൻ കേരളത്തിലെ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചായിരുന്നു അഭിമുഖത്തിലെ ചോദ്യം.

സുധാകരന്റെ മറുപടി –

ഇതിന് ചരിത്രപരമായ കാരണമുണ്ട്, ഞാൻ ഒരു കഥ പറയാം. രാവണനെ കൊലപ്പെടുത്തി ലങ്കയില്‍ നിന്നും രാമനും, ലക്ഷ്മണനും, സീതയും പുഷ്പക വിമാനത്തില്‍ മടങ്ങുകയായിരുന്നു. പുഷ്പക വിമാനം കേരളത്തിന്‍റെ തെക്കന്‍ ഭാഗത്തിന് മുകളിലൂടെ പോകുമ്പോള്‍ ലക്ഷ്മണന് രാമനെ വിമാനത്തില്‍ നിന്നും തള്ളിയിട്ട് സീതയെയും കൊണ്ട് കടന്നുകളയാന്‍ ചിന്ത വന്നു. എന്നാല്‍ തൃശ്ശൂരിന് മുകളില്‍ എത്തിയപ്പോള്‍ ലക്ഷ്മണന് ആ ചിന്ത ഇല്ലാതായി. ലക്ഷ്മണന് പശ്ചാത്താപം തോന്നി. അപ്പോള്‍ രാമന്‍ അനുജന്‍റെ തോളില്‍ പിടിച്ച് പറഞ്ഞു. ഞാന്‍ നിന്‍റെ മനസ് വായിച്ചു. അത്തരം ആലോചന നിന്‍റെ തെറ്റ് അല്ല, അത് നമ്മള്‍ സഞ്ചരിച്ച് വന്ന മണ്ണിന്‍റെ പ്രശ്നമാണ്” ഈ കഥ ഉദ്ധരിച്ചായിരുന്നു കെ. സുധാകരൻ മറുപടി നൽകിയത്. ഈ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.