കൈകൾക്ക് ‘പർപ്പിൾ’ നിറം; വ്ളാഡിമിർ പുടിന്റെ ആരോഗ്യസ്ഥിതി മോശമെന്ന് സൂചന

മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും ക്യൂബൻ പ്രസിഡന്‍റ് മിഗുവൽ ഡൂയസ് കനേലും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം പുടിന്‍റെ ആരോഗ്യനില ചർച്ചയാകുന്നു. ചർച്ചയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആരംഭിച്ചത്. പുട്ടിന്‍റെ കൈകളുടെ നിറം അസാധാരണമാംവിധം പർപ്പിൾ നിറമായി മാറുന്നതായി സൈബർ ലോകം കണ്ടെത്തിയിട്ടുണ്ട്. ക്യൂബൻ പ്രസിഡന്‍റുമായുള്ള ചർച്ചയ്ക്കിടെ പുടിൻ കസേരയിൽ പിടിക്കുന്നതും കാലുകൾ ചലിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

ഈ മാസമാദ്യം പുടിന്‍റെ കൈകളിൽ വിചിത്രമായ അടയാളങ്ങളും കറുപ്പും കാണിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കുത്തിവയ്പ്പ് എടുത്തതിന്‍റെ അടയാളങ്ങളാണിവയെന്ന് ഒരു വിഭാഗം അവകാശപ്പെടുന്നു. ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽ കുത്തിവയ്പ്പ് എടുക്കാൻ കഴിയാത്തപ്പോൾ കുത്തിവയ്പ്പ് എടുക്കുന്നതിന്‍റെ സൂചനയാണ് കൈകളിലെ കറുത്ത പാടുകളെന്നും ചില നിരീക്ഷകർ പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുമ്പ് യുഎസ് ഇന്‍റലിജൻസ് റിപ്പോർട്ട് പുടിൻ അർബുദ ബാധിതനാണെന്ന് സൂചിപ്പിച്ചിരുന്നു. ഈ വർഷം മാർച്ചിൽ നടന്ന വധശ്രമത്തിൽ നിന്ന് പുടിൻ രക്ഷപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം 70 വയസ്സ് തികഞ്ഞ പുടിന് ഇപ്പോൾ ഭരണത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണ്.