മഴ കനക്കുന്നു ; തിരുവമ്പാടിയിൽ ഉരുൾപൊട്ടൽ

കോഴിക്കോട്: മലയോര മേഖലകളിൽ പലയിടത്തും കനത്ത മഴ. തിരുവമ്പാടി പഞ്ചായത്തിലെ മറിപ്പുഴ വനമേഖലയിൽ ചൊവ്വാഴ്ച വൈകിട്ട് ഉരുൾപൊട്ടലുണ്ടായി. വലിയ ശബ്ദത്തിൽ ചെളിയും വെള്ളവും ഒലിച്ചുപോയതായി നാട്ടുകാർ പറഞ്ഞു. ഉരുൾപൊട്ടലിലെ മണ്ണും വെള്ളവും കല്ലുകളും മറിപ്പുഴയിൽ പതിച്ചു. വനമേഖലയായതിനാൽ വിളനാശമോ ജീവഹാനിയോ ഇല്ല.

കനത്ത മഴയിൽ മൂന്നാർ വട്ടവടയിലെ കോവിലൂരിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ഏക്കറുകണക്കിന് കൃഷി നശിച്ചു. പഴയതോട്ടം-കോവിലൂർ, വട്ടവട-കോവിലൂർ, ചിലന്തിയാർ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു.

വെൺമണി കൾച്ചറൽ സെന്‍ററിന് മുന്നിലെ കലുങ്ക് ഒലിച്ചുപോയി. ഇതുവഴിയുള്ള ഗതാഗതം താറുമാറായി. പോസ്റ്റുകൾ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണം താറുമാറായി. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച മഴയിൽ വട്ടവട മേഖലയിൽ നാശനഷ്ടമുണ്ടായി. റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെ ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു.