‘ദൈവത്തിന്റെ കൈ’ ഗോളാക്കിയ പന്ത് റഫറി ലേലത്തില്‍ വെക്കുന്നു

ലണ്ടന്‍: അര്‍ജന്റൈന്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ദൈവത്തിന്‍റെ കൈ ഗോളായി വലയിലെത്തിയ പന്ത് ലേലത്തിന് വെക്കുന്നു. 1986 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്‍റീന-ഇംഗ്ലണ്ട് മത്സരം നിയന്ത്രിച്ച റഫറി അലി ബിൻ നാസറാണ് പന്ത് ലേലത്തിൽ വെക്കുന്നത്.

മുൻ ടുണീഷ്യൻ റഫറിയായിരുന്ന അലി ബിൻ നാസറിന് 3.3 മില്യൺ ഡോളർ വരെ ലേലത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് തുടങ്ങാൻ വെറും നാല് ദിവസം മുൻപ് നവംബർ 16ന് യുകെയിലാണ് ലേലം നടക്കുക. 1986 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ ധരിച്ചിരുന്ന ജേഴ്സി ഈ വർഷം മെയിൽ ലേലത്തിന് വച്ചപ്പോൾ 9.3 മില്യൺ ഡോളറിന് വിറ്റുപോയിരുന്നു. 

മത്സരശേഷം മറഡോണ ഇംഗ്ലണ്ട് മിഡ്ഫീൽഡർ സ്റ്റീവ് ഹോഡ്ജുമായി ജേഴ്സി കൈമാറിയിരുന്നു. സ്റ്റീവ് ഹോഡ്ജ് ആണ് ഈ ജേഴ്സി ലേലത്തിന് വച്ചത്. എന്നാൽ 12.6 മില്യൺ ഡോളറിന് വിറ്റുപോയ ടോപ്‌സ് മിക്കേ മാന്റല്‍ ബേസ്‌ബോള്‍ കാര്‍ഡ് മറഡോണയുടെ ജഴ്‌സിയുടെ റെക്കോര്‍ഡ് തുക മറികടന്നു.