‘ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് സഭാ ചട്ടങ്ങള്‍ക്ക് വിധേയമായ എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കും’

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് സഭാ ചട്ടങ്ങള്‍ക്ക് വിധേയമായ എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുൻഗാമികൾ ചെയ്ത പോലെ നിയമസഭയെ കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണ–പ്രതിപക്ഷങ്ങളെ ഒരേ പോലെ കാണുമെന്നും  എല്ലാവരുടെയും സഹായവും പിന്തുണയും പ്രതീക്ഷിക്കുന്നുവെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അതേസമയം സഭയുടെ അന്തസ്സും അച്ചടക്കവും പരിപാലിച്ചുകൊണ്ട് സഭയുടെ പ്രവര്‍ത്തനങ്ങളെ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഈടുവയ്പായി മാറ്റാന്‍ കഴിയുന്ന തരത്തിലേക്ക് സഭയെ ഉയരാന്‍ സ്പീക്കർ എ എൻ ഷംസീറിന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ ആശംസിച്ചു. സഭാ നടത്തിപ്പിൽ പുതിയ മാതൃകകള്‍ സൃഷ്ടിക്കാനും, ജനങ്ങളുടെ നീറുന്ന ആവശ്യങ്ങള്‍ സഭയില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പുവരുത്താനും, ജനങ്ങളുടെയും ഈ നാടിന്റെയും ഭാഗധേയം നിര്‍ണയിക്കുന്ന നിയമ നിര്‍മ്മാണങ്ങള്‍ക്ക് ചാലകശക്തിയാകാനും കഴിയട്ടെയെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കറെ അനുമോദിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എ എൻ ഷംസീറിനെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഉന്നതമായ പാര്‍ലമെന്ററി മര്യാദകള്‍ പുലര്‍ത്തുവാന്‍ പരിശ്രമിക്കുന്ന ഒരു പ്രതിപക്ഷ നേതാവും പ്രതിപക്ഷവും ഈ സഭയുടെ കരുത്താണ്. പ്രതിപക്ഷ വിമര്‍ശനങ്ങളെ അതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരു സഭാ നേതാവും ഭരണപക്ഷവും ഈ സഭയുടെ പ്രത്യേകതയാണ്. അതുകൊണ്ട് സഭാധ്യക്ഷനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം തികച്ചും ആയാസ രഹിതമായിരിക്കും” എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.