നാവികരെ മാറ്റിയത് തടങ്കൽ കേന്ദ്രത്തിലേയ്ക്ക്; സൈന്യം കാവൽ നിൽക്കുന്നു

ന്യൂഡൽഹി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ 15 ജീവനക്കാരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ നേരത്തെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തിരികെ കൊണ്ടുവന്നുവെന്നായിരുന്നു ആദ്യ വിവരം. എന്നാൽ കപ്പലിൽ നിന്ന് കൊണ്ടുവന്ന സംഘത്തെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് മലയാളിയായ കൊല്ലം സ്വദേശി വിജിത്ത് വി നായർ പറഞ്ഞു. മുറിക്ക് പുറത്ത് സൈനികർ കാവൽ നിൽക്കുന്നുണ്ടെന്നും വിജിത്ത് പറഞ്ഞു.

അതേസമയം നാവികരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞിരുന്നു. ഗിനിയയിൽ നാവികസേന അറസ്റ്റ് ചെയ്ത കപ്പലിന്‍റെ ചീഫ് ഓഫീസറായ കൊച്ചി സ്വദേശി സനു ജോസിനെ കപ്പലിൽ തിരികെ എത്തിച്ചു. ഇതിന് പിന്നാലെയാണ് കപ്പലിലെ ജീവനക്കാരായ മലയാളികൾ ഉൾപ്പെടെയുള്ള 15 പേരെ തടവിലേക്കു മാറ്റിയത്.

തന്നെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞത് സർക്കാരിന്റെ ഇടപെടൽ മൂലമാണെന്ന് സനു ജോസ് പറഞ്ഞിരുന്നു. വിദേശകാര്യ മന്ത്രാലയവും എംബസിയും വിഷയത്തിൽ കാര്യക്ഷമമായി ഇടപെട്ടു. നാട്ടിലെത്തിയാൽ മാത്രമേ സമാധാനമുണ്ടാകൂവെന്നും സനു ജോസ് പറഞ്ഞു.