യുക്രൈനിലെ സാഫോറീസിയ ആണവനിലയം; ആശങ്കയറിയിച്ച് ഇന്ത്യ

യുക്രൈനിലെ സാഫോറീസിയ ആണവ നിലയത്തിന്‍റെ കാര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ ആശങ്ക അറിയിച്ച് ഇന്ത്യ. റഷ്യൻ നിയന്ത്രണത്തിലുള്ള ആണവ നിലയത്തിന് സമീപം ഷെല്ലാക്രമണം ശക്തമാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. യുക്രൈനിലെ ആണവ നിലയങ്ങളുടെ സുരക്ഷ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. ആണവ നിലയങ്ങളുമായി ബന്ധപ്പെട്ട ഏത് ഭീഷണിയും ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ ആഘാതം ഉണ്ടാക്കും. അപകടങ്ങൾ ഒഴിവാക്കാൻ പരസ്പര ധാരണ വേണമെന്ന് രുചിര കമ്പോജ് അഭിപ്രായപ്പെട്ടു. യുദ്ധം സാഫോറീസിയ ആണവ നിലയത്തിന് കേടുപാടുകൾ വരുത്തിയതായി ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫേല്‍ മരിയാനോ ഗ്രോസി സുരക്ഷാ കൗൺസിലിനെ അറിയിച്ചു. സ്ഥലം അടിയന്തരമായി പരിശോധിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിലെ സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കണം. സ്ഥിതിഗതികൾ വളരെ ഗുരുതരമാണെന്നും ഗ്രോസി മുന്നറിയിപ്പ് നൽകി. സാഫോറീസിയ ആണവ നിലയത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു.