സോളാര്‍ കേസ്; ചോദ്യങ്ങൾ അവഗണിച്ച് മുഖ്യമന്ത്രി

ഡൽഹി: സോളാർ കേസിൽ പ്രതിപക്ഷ നേതാക്കളെ വെറുതെ വിടാനുള്ള സി.ബി.ഐ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം പി.ബി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയത്. തണുപ്പായതു കൊണ്ടാണോ വെയിലത്ത് നില്‍ക്കുന്നതെന്ന് അദ്ദേഹം ഇന്നും മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.പറയാനുള്ളപ്പോള്‍ വന്ന് പറയും,നിങ്ങള്‍ക്കാവശ്യമുള്ളത് പറയിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകി. ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വാസ്തവവിരുദ്ധമാണെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. എ.പി അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയും സി.ബി.ഐ തള്ളിയിരുന്നു. ഇതോടെ സോളാർ പീഡനക്കേസുകളിലെ എല്ലാ പ്രതികളെ വെറുതെ വിട്ടു.