തെരുവുനായ പ്രശ്‌നത്തിന് പരിഹാരം കണ്ടേ മതിയാകു; സുപ്രീംകോടതി

ന്യൂഡൽഹി: കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾക്ക് പരിഹാരം കാണണമെന്ന് സുപ്രീം കോടതി. സംസ്ഥാന സർക്കാർ ഉൾപ്പെടെ കേസിലെ എല്ലാ കക്ഷികളോടും പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശം സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. സെപ്റ്റംബർ 28ന് പ്രശ്നപരിഹാരം സംബന്ധിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. അതിന് മുമ്പ് ജസ്റ്റിസ് സിരിജഗൻ കമ്മീഷനോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു.

കേരളത്തിൽ തെരുവുനായ്ക്കളുടെ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. “ഞാനും നായ്ക്കളെ ഇഷ്ടപ്പെടുന്ന ആളാണ്. നായ്ക്കളെയും വളർത്തുന്നു. എന്നാൽ കേരളത്തിലെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണേണ്ടതുണ്ടെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

തെരുവുനായ്ക്കളെ പരിപാലിക്കേണ്ടവർക്ക് അത് ചെയ്യാൻ കഴിയും. എന്നാൽ അതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം അവർ ഏറ്റെടുക്കണമെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. അതേസമയം, പേവിഷബാധ കണ്ടെത്തിയതും അക്രമാസക്തവുമായ തെരുവുനായ്ക്കളെ കേന്ദ്ര നിയമങ്ങൾക്ക് അനുസൃതമായി കൊല്ലരുതെന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാൽ, സംസ്ഥാന നിയമങ്ങൾ പാലിച്ച് തെരുവുനായ്ക്കൾക്കെതിരെ നടപടിയെടുക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അഭ്യർത്ഥിച്ചു. പൊതു അടിയന്തരാവസ്ഥയ്ക്ക് സമാനമാണ് സംസ്ഥാനത്തെ നിലവിലെ സാഹചര്യമെന്നും അതിനാൽ സുപ്രീം കോടതി ഉടൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി, സ്റ്റാൻഡിങ് കൗൺസൽ സി.കെ.ശശി എന്നിവർ ചൂണ്ടിക്കാട്ടി.