വീണ്ടും വാളോങ്ങി ; ഐഒഎ ഭരണസമിതിയെ ഡൽഹി ഹൈക്കോടതി പിരിച്ചുവിട്ടു

ന്യൂഡൽഹി: ദേശീയ കായിക നിയമങ്ങൾ ലംഘിച്ച് അധികാരം ദുരുപയോഗം ചെയ്തതിന് ഡൽഹി ഹൈക്കോടതി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പിരിച്ചു വിട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയ അനിശ്ചിതമായി വൈകിപ്പിച്ചതും ചിലരെ ആജീവനാന്ത ഭാരവാഹികളാക്കാനുള്ള നീക്കങ്ങളുമാണ് ഐഒഎയുടെ ഭരണസമിതിക്കെതിരെ കർശന നടപടിയെടുക്കാൻ ഡൽഹി ഹൈക്കോടതിയെ പ്രേരിപ്പിച്ചത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇന്ത്യൻ ഘടകമായ ഐഒഎയുടെ പുതിയ കമ്മിറ്റിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് 16 ആഴ്ചയ്ക്കുള്ളിൽ നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.

ഒളിമ്പ്യൻമാരായ അഭിനവ് ബിന്ദ്ര (ഷൂട്ടിംഗ്), അഞ്ജു ബോബി ജോർജ് (അത്ലറ്റിക്സ്), ബൊംബെയ്ല ദേവി (അമ്പെയ്ത്ത്) എന്നിവർ കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതിയുടെ ഉപദേഷ്ടാക്കളാണ്. സമാനമായ വിലക്ക് നേരിടുന്ന രാജ്യത്തെ ഫുട്ബോൾ, ഹോക്കി, അമ്പെയ്ത്ത് ഫെഡറേഷനുകളുടെ പ്രവർത്തനങ്ങളും കോടതി നിയോഗിച്ച ഭരണസമിതിയാണ് നിലവിൽ നിയന്ത്രിക്കുന്നത്. പ്രസിഡന്‍റിനെ ആജീവനാന്തം അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന വ്യവസ്ഥകൾ നിലവിലുള്ള ഭരണഘടനയിൽ ഉണ്ടെന്നത് ആശ്ചര്യകരമാണെന്നും കോടതി പറഞ്ഞു. അസോസിയേഷന്‍റെ ജനറൽ ബോഡിയിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും 25 ശതമാനം പ്രാതിനിധ്യം കായികരംഗത്ത് വിജയം കൈവരിച്ച കായികതാരങ്ങൾക്ക് നൽകണമെന്നും, ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഭാരവാഹിത്വത്തിൽ നിന്ന് വിലക്കണമെന്നും കോടതി നിർദ്ദേശിച്ചു.