തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനം 45 മിനിറ്റിനു ശേഷം അടിയന്തരമായി തിരിച്ചിറക്കി

മസ്‍കറ്റ്: ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. മസ്കറ്റിൽ നിന്ന് പറന്നുയർന്ന് 45 മിനിറ്റിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷും വിമാനത്തിലുണ്ട്.

ഒമാൻ സമയം രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്സ് 554 വിമാനം മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് പറന്നുയർന്നത്. മസ്കറ്റിൽ നിന്ന് പറന്നുയർന്ന ശേഷം വിമാനത്തിൽ സാങ്കേതിക തകരാർ ഉണ്ടെന്ന് പൈലറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി. എല്ലാ യാത്രക്കാരും ഇപ്പോഴും വിമാനത്തിലുണ്ട്. 

വിമാനത്തിൽ ചില സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്നും ഇനി യാത്ര തുടരാൻ കഴിയില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറഞ്ഞു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.