നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അണ്ടര്‍ 17 ലോകകപ്പ് ആരംഭിക്കുന്നു

ഭുവനേശ്വര്‍: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ മറ്റൊരു ലോകകപ്പിന് തയ്യാറെടുക്കുകയാണ്. അണ്ടര്‍-17 വനിതാ ലോകകപ്പ് ആവേശത്തിന് ഒക്ടോബര്‍ 11ന് കിക്കോഫാകും. മൂന്നുവേദികളിലായി 16 ടീമുകള്‍ കിരീടത്തിനായി മത്സരിക്കും. ഒക്ടോബര്‍ 30-നാണ് ഫൈനല്‍ നടക്കുക. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യക്കും കളിക്കാന്‍ അവസരമുണ്ട്. ചൊവ്വാഴ്ച 4.30ന് ഉദ്ഘാടനമത്സരത്തില്‍ ബ്രസീലും മൊറോക്കോയും കളിക്കും. രാത്രി എട്ടിന് ഇന്ത്യ യു.എസിനെ നേരിടും. 2017ല്‍ അണ്ടര്‍-17 പുരുഷ ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിച്ചിരുന്നു.

4 ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. പോയിന്‍റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഇന്ത്യ കളിക്കുന്ന ഗ്രൂപ്പ് എ മത്സരങ്ങൾ നടക്കുക. ഗ്രൂപ്പ് ബി, ഡി മത്സരങ്ങൾ മഡ്ഗാവിലെ ഫറ്റോർഡ സ്റ്റേഡിയത്തിലും ഗ്രൂപ്പ് സി മത്സരങ്ങൾ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലുമാണ്. രണ്ട് സെമിഫൈനല്‍ മത്സരങ്ങളും മഡ്ഗാവിലാണ്. ഫൈനല്‍ മുംബൈയിലാണ് നടക്കുക.