രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നു; ഇക്കുറി 7.2 ശതമാനം

ന്യൂഡൽഹി : രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്‍റെ കണക്ക്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ നഗരപ്രദേശങ്ങളിൽ 15 വയസിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ഇക്കുറി 7.2 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 9.8 ശതമാനമായിരുന്നു.

കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണമാണ് കഴിഞ്ഞ വർഷം തൊഴിലില്ലായ്മ നിരക്ക് വളരെ ഉയർന്നതെന്ന് കേന്ദ്ര സർക്കാർ പറയുന്നു. 16-ാമത് പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം, ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിൽ ഇന്ത്യൻ നഗരങ്ങളിൽ 15 വയസിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 9.4 ശതമാനമായിരുന്നു.

ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ രാജ്യത്തെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് മുൻ വർഷത്തെ 11.6 ശതമാനത്തിൽ നിന്ന് 9.4 ശതമാനമായി കുറഞ്ഞു. ഏപ്രിൽ-ജൂൺ പാദത്തിൽ ഇത് 9.5 ശതമാനമായിരുന്നു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ പുരുഷൻമാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമായിരുന്നു. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വർഷം ഇതേ സമയത്ത് 9.3 ശതമാനമായിരുന്നു.