ഗർഭപാത്രം നീക്കം ചെയ്തു; പിന്നാലെ യുവതിയുടെ രണ്ട് വൃക്കകളും കാണാനില്ല

പട്‌ന: ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയുടെ രണ്ട് വൃക്കകളും കാണാതായ സംഭവത്തിൽ സ്വകാര്യ നഴ്‌സിംഗ് ഹോമിനെതിരെ അന്വേഷണം ആരംഭിച്ചു. ബിഹാറിലെ മുസാഫർപുരിലുള്ള ശുഭ്കാന്ത് ക്ലിനിക്കിൽ ഈ മാസം മൂന്നിനാണ് ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കായി മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ യുവതി എത്തിയത്.

ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ശേഷം വയറുവേദന കുറയാതെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഗുരുതരാവസ്ഥയിൽ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ഐജിഐഎംഎസ്) ചികിത്സയിലാണ് യുവതി.

നഴ്‌സിംഗ് ഹോമിന്‍റെ ഉടമയെയും ശസ്ത്രക്രിയ നടത്തിയ ഡോക്ടറെയും കണ്ടെത്താൻ മൂന്ന് പ്രത്യേക ടീമുകൾ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട് ഉണ്ട്. യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ കൂടുതൽ പരിശോധനകൾ വേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.