അനാഥൻ എന്ന വാക്ക് അപമാനമല്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: അനാഥരെ വിശേഷിപ്പിക്കാൻ ‘അനാഥൻ’ എന്ന വാക്ക് ഉപയോഗിക്കുന്നതിൽ സാമൂഹിക അപമാനമില്ലെന്ന് ബോംബെ ഹൈക്കോടതി. ‘അനാഥൻ’ എന്ന വാക്കിന് പകരം ‘സ്വനാഥൻ’ എന്ന വാക്ക് ഉപയോഗിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സ്വനാഥ് ഫൗണ്ടേഷൻ എന്ന എൻജിഒ നൽകിയ പൊതുതാൽപര്യ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് മാധവ് ജംധർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

“മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ ഇതിനകം തന്നെ പരിചരണം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ‘അനാഥൻ’ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ, നിസ്സഹായനും നിരാലംബനുമായ ഒരു കുട്ടിയാണെന്ന തോന്നൽ ഉണ്ടാകും. ‘സ്വനാഥൻ’ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ, സ്വയം പര്യാപ്തനും ആത്മവിശ്വാസമുള്ളതുമായ കുട്ടിയായി കണക്കാക്കപ്പെടും”, ഹർജിയിൽ പറയുന്നു.

എന്നാൽ, ‘അനാഥൻ’ എന്ന വാക്ക് വളരെക്കാലമായി ഉപയോഗിക്കുന്നതാണെന്ന് കോടതി പറഞ്ഞു. അത് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സാമൂഹിക അപമാനമാകുമെന്ന വാദത്തോട് യോജിക്കുന്നില്ല. അത് മാറ്റേണ്ട ആവശ്യമില്ല. എൻജിഒയുടെ പേരായ സ്വനാഥൻ എന്ന വാക്ക് ഉപയോഗിക്കണമോ എന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു.