32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കശ്മീരില്‍ വീണ്ടും തിയേറ്റർ തുറക്കുന്നു

കശ്മീർ: മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം കശ്മീര്‍ താഴ്‌വരയില്‍ വീണ്ടും ബിഗ് സ്ക്രീനിൽ സിനിമ ആസ്വദിക്കാനുള്ള അവസരം ഒരുങ്ങുന്നു. ശ്രീനഗറിലെ ആദ്യ മൾട്ടിപ്ലെക്സ് തിയേറ്റർ ഈ മാസം തുറക്കും. മൂന്ന് പ്രദര്‍ശനശാലകളിലായി 520 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ശിവ്പോരയിലുള്ളത്.

1990 കളുടെ തുടക്കത്തിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചതിനെ തുടർന്നാണ് കശ്മീരിലെ തിയേറ്ററുകൾ അടച്ചത്. 1980-കളിൽ താഴ്‌വരയില്‍ 15 തിയേറ്ററുകളാണുണ്ടായിരുന്നത്. എല്ലാം അടച്ചുപൂട്ടി. അവയിൽ ചിലത് സുരക്ഷാ സേനയുടെ ക്യാമ്പുകളാക്കി മാറ്റി. മറ്റുള്ളവ ഹോട്ടലുകളും ആശുപത്രികളുമായി.

1999 ൽ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സർക്കാർ തിയേറ്ററുകൾ വീണ്ടും തുറക്കാൻ ശ്രമിച്ചെങ്കിലും ആദ്യ പ്രദർശനത്തിനിടെ ഭീകരാക്രമണമുണ്ടായി. അതിലൊരാൾ മരിച്ചു. അതോടെ വീണ്ടും അടക്കുകയായിരുന്നു.