സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിനെതിരെ 1237 ക്രിമിനൽ കേസുകൾ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെതിരെ സംസ്ഥാനത്ത് ഇതുവരെ 1,237 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ്. കൊലപാതകം, വധശ്രമം, ഭവനഭേദനം തുടങ്ങിയ കേസുകളുണ്ട്. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ച പശ്ചാത്തലത്തിൽ ജില്ലാ തലത്തിൽ പൊലീസ് കേസുകൾ സമാഹരിച്ചിട്ടുണ്ട്. കേസുകളുടെ വിശദാംശങ്ങളും കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്.

കേസുകളിൽ ജയിലിൽ കഴിയുന്നവരുടെയും ജാമ്യത്തിലിറങ്ങിയവരുടെയും കുറ്റവിമുക്തരായവരുടെയും കണക്കുകൾ പൊലീസ് പ്രത്യേകം ശേഖരിച്ചിട്ടുണ്ട്. പുറത്തുത്തുള്ളവരെ നിരീക്ഷിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികൾ ബാങ്കുകൾ ആരംഭിച്ചിട്ടുണ്ട്. ചില കേസുകളിൽ പ്രവർത്തകരുടെ പേരും മൊബൈൽ നമ്പറും മാത്രമാണ് പൊലീസ് ബാങ്കുകൾക്ക് കൈമാറിയത്. ഇക്കാരണത്താൽ അക്കൗണ്ട് വിവരങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് ബാങ്ക് അധികൃതർ പറയുന്നു.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് തൃശ്ശൂർ നഗരത്തിലാണ് – 258. 208 പേരുമായി മലപ്പുറം ജില്ലയാണ് തൊട്ടുപിന്നിലുള്ളത്. കോട്ടയത്ത് 154 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മറ്റ് ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഇവയാണ്: തിരുവനന്തപുരം സിറ്റി (54), തിരുവനന്തപുരം റൂറൽ (46), കൊല്ലം സിറ്റി (30), കൊല്ലം റൂറൽ (43), പത്തനംതിട്ട (43), ആലപ്പുഴ (44), ഇടുക്കി (14), എറണാകുളം സിറ്റി (30), എറണാകുളം റൂറൽ (30), തൃശ്ശൂർ റൂറൽ (18), പാലക്കാട് (29), കോഴിക്കോട് സിറ്റി (56), കോഴിക്കോട് റൂറൽ (36) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ.