പെൺകുട്ടികൾക്ക് മാത്രമായി നിയന്ത്രണങ്ങൾ വേണ്ട; ഹോസ്റ്റൽ സമയവിലക്കിൽ വനിതാ കമ്മിഷൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിലെ സമയക്രമത്തിൽ നിയന്ത്രണം പാടില്ലെന്ന് വനിതാ കമ്മീഷൻ. ലിംഗ ഭേദമന്യേ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതേ നിയമം ബാധകമാക്കണം. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി കോഴിക്കോട്ട് പറഞ്ഞു.

സുരക്ഷയുടെ പേരിൽ ഹോസ്റ്റലുകളിൽ പെൺകുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും പുരുഷമേധാവിത്വ സംവിധാനത്തിന്‍റെ ഭാഗമാണിതെന്നും ഹൈക്കോടതി ഇന്നലെ വിമർശിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവനുസരിച്ച് രാത്രി 9.30നുശേഷം വിദ്യാർഥിനികൾ ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങുന്നതിനു വിലക്ക് ഏർപ്പെടുത്തിയതിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇങ്ങനെ വിലയിരുത്തിയത്. നിരോധനം ഏർപ്പെടുത്തിയതിന്‍റെ കാരണം അറിയിക്കാൻ സർക്കാരിന് നിർദേശം നൽകിയ കോടതി സംസ്ഥാന വനിതാ കമ്മീഷനും അഭിപ്രായം പറയാമെന്ന് വ്യക്തമാക്കി. മെഡിക്കൽ കോളേജ് കാമ്പസിൽ പോലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലേയെന്നും കോടതി ചോദിച്ചു.