ഞാനും മകൻ ഉദയനിധിയും സഹോദരന്മാരോ എന്ന് ചോദിക്കുന്നവരുണ്ടെന്ന് സ്റ്റാലിൻ

ചെന്നൈ: ശരിയായ ആരോഗ്യ പരിപാലന രീതികൾ പിന്തുടരുന്നതിനാൽ താനും മകൻ ഉദയനിധിയും സഹോദരങ്ങളാണോ എന്ന് പലരും ചോദിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. വിദേശ സന്ദർശന വേളകളിൽ ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടിവരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ശരിയായ വ്യായാമത്തിന് സമയമെടുക്കുന്നതിനാൽ ശരീരം നന്നായി പരിപാലിക്കാൻ കഴിയുമെന്നും വിശദീകരിച്ചു.

ചെന്നൈ കോർപ്പറേഷൻ സംഘടിപ്പിച്ച ‘ഹാപ്പി സ്ട്രീറ്റ്’ പദ്ധതിയിൽ പങ്കെടുക്കുകയായിരുന്നു സ്റ്റാലിൻ. ചെന്നൈ ദിനാഘോഷത്തോടനുബന്ധിച്ച് ബസന്റ് നഗർ എലിയറ്റ്സ് ബീച്ച് സന്ദർശിച്ച സ്റ്റാലിൻ കുട്ടികളോടൊപ്പം ബാസ്കറ്റ്ബോളും ബാഡ്മിന്‍റണും കളിക്കാൻ സമയം കണ്ടെത്തി.

അതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ സ്റ്റാലിൻ കേരളത്തിലെത്തും. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, കർണാടക, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവ ഉൾപ്പെടുന്ന ദക്ഷിണ മേഖലാ കൗൺസിൽ സെപ്റ്റംബർ മൂന്നിന് തിരുവനന്തപുരത്ത് നടക്കും. അയൽ സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ യോഗം വിശദമായി ചർച്ച ചെയ്യും.