ജനങ്ങളുടെ മനസ്സിലെ കോർ കമ്മിറ്റിയിൽ സ്ഥാനമുണ്ട്; പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ

ന്യൂഡൽഹി: ബി.ജെ.പി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ ശോഭാ സുരേന്ദ്രൻ നിരാശ പ്രകടിപ്പിച്ചു. ജനങ്ങളുടെ മനസ്സിൽ ഒരു കോർ കമ്മിറ്റിയുണ്ട്. ആ കോർ കമ്മിറ്റിയിൽ തനിക്ക് സ്ഥാനമുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. രണ്ടര പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു. കേരളത്തിൽ ബി.ജെ.പിക്ക് സ്വാധീനമില്ലാതിരുന്ന കാലത്ത് കമ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ പോയി പ്രവർത്തിച്ചിട്ടുണ്ട്. അവസരം നൽകേണ്ടത് പാർട്ടി പ്രസിഡന്‍റാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

സുരേഷ് ഗോപി കോർ കമ്മിറ്റിയിലേക്ക് വരുന്നതിൽ സന്തോഷമുണ്ടെന്നും പാർട്ടി ഏൽപ്പിച്ച ഏത് ഉത്തരവാദിത്തവും നിർവഹിക്കുമെന്നും ശോഭ പറഞ്ഞു. പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന ആരോപണം ശോഭാ സുരേന്ദ്രൻ തള്ളി. കേരളത്തിലെ മന്ത്രിമാർക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ അവർ ഗവർണറുമായി ചർച്ച നടത്തി.

മാസങ്ങളായി പൊതുരംഗത്ത് സജീവമാകാത്തതിന്‍റെ കാരണം ശോഭാ സുരേന്ദ്രനോട് തന്നെ ചോദിക്കണമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ പ്രതികരിച്ചിരുന്നു. കെ സുരേന്ദ്രൻ പാർട്ടി സംസ്ഥാന പ്രസിഡന്‍റായ ശേഷം ശോഭ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്നത് ചർച്ചയായെങ്കിലും ശോഭാ സുരേന്ദ്രനോ സംസ്ഥാന നേതൃത്വമോ അതിൽ പ്രതികരിച്ചിരുന്നില്ല.