മതം ആചരിക്കാന്‍ അവകാശമുണ്ട്; പക്ഷെ പ്രാധാന്യം സ്കൂള്‍ യൂണിഫോമിനെന്ന് സുപ്രീംകോടതി

ദില്ലി: ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രധാനമായ നിരീക്ഷണമാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നത്. മതം അനുഷ്ഠിക്കാൻ ഒരാൾക്ക് അവകാശമുണ്ടെങ്കിലും, ഒരു നിശ്ചിത യൂണിഫോമുള്ള സ്കൂളിലേക്ക് അത് കൊണ്ടുപോകാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കാനുള്ള സർക്കാർ തീരുമാനം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ വിവിധ സംഘടനകളും വ്യക്തികളും ഹർജി നൽകിയിരുന്നു.

നിർദ്ദിഷ്ട യൂണിഫോം നിർദ്ദേശിച്ചിട്ടുള്ള സ്കൂളിൽ ഒരു വിദ്യാർത്ഥിക്ക് ഹിജാബ് ധരിക്കാൻ കഴിയുമോ എന്നും സുപ്രീം കോടതി ചോദിച്ചു. “നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ആചരിക്കാൻ നിങ്ങൾക്ക് ഒരു മതപരമായ അവകാശം ഉണ്ടായിരിക്കാം. എന്നാൽ നിങ്ങൾ ധരിക്കേണ്ട വസ്ത്രത്തിന്റെ ഭാഗമായി യൂണിഫോം ഉള്ള ഒരു സ്കൂളിലേക്ക് ആ അവകാശം കൊണ്ടുപോകാനാവും? അതായിരിക്കും ചോദ്യം,”- കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.