മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ല; കോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമന്‍

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസില്‍ കോടതിയിൽ വിടുതല്‍ ഹര്‍ജി സമർപ്പിച്ച് ശ്രീറാം വെങ്കിട്ടരാമന്‍. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും അതിനാൽ സാധാരണ അപകടമെന്ന നിലയിൽ മാത്രമേ കേസ് നിലനില്‍ക്കു എന്നാണ് ഹര്‍ജിയിലെ വാദം.

കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് സമർപ്പിച്ച വിടുതൽ ഹർജിയിൽ ഇന്ന് വിധി പറയും. കേസിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നും വഫ വാദിക്കുന്നു. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ അപകടകരമാംവിധം വാഹനമോടിക്കാൻ പ്രേരിപ്പിച്ചു എന്നതാണ് വഫയ്ക്കെതിരായ കേസ്. എന്നാൽ, കേസിൽ ഗൂഡാലോചനയിൽ പങ്കുള്ള വഫയുടെ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്.

തെളിവ് നശിപ്പിച്ചതിനും വഫയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ കുറ്റപത്രത്തിൽ അന്വേഷണ സംഘം പ്രതിചേർത്ത 100 സാക്ഷികളിൽ ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. വഫയുടെ അഭിഭാഷകനാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. രേഖകളിലോ പൊലീസിന്‍റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്ന് വഫയുടെ അഭിഭാഷകൻ വാദിച്ചു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.