സമരത്തിൽ നിന്ന് പിന്നോട്ടില്ല; എട്ട് മണിക്കൂർ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്ന് ടിഡിഎഫ്

തിരുവനന്തപുരം: സിംഗിൾ ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് സംസ്ഥാന സർക്കാരും കെ.എസ്.ആർ.ടി.സി യൂണിയനുകളും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ എട്ട് മണിക്കൂർ ഡ്യൂട്ടി മാത്രമേ സ്വീകരിക്കൂവെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കോൺഗ്രസ് അനുകൂല പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് അറിയിച്ചു. സിംഗിൾ ഡ്യൂട്ടി പരിഷ്കരണ വിഷയത്തിൽ അടുത്ത ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് വീണ്ടും ചർച്ച നടത്താനും തീരുമാനിച്ചു.

അതേസമയം ആരോഗ്യകരമായ ചർച്ചയാണ് നടക്കുന്നതെന്നും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ നുണപ്രചാരണം നടക്കുകയാണെന്നും സിഐടിയു പ്രതികരിച്ചു. ഓർഡിനറി ഷെഡ്യൂളുകൾ വർദ്ധിപ്പിച്ചാണ് ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കുകയെന്നും സിഐടിയു പ്രതിനിധി വിശദീകരിച്ചു. 

ആഴ്ചയിൽ 6 ദിവസം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കൽ, അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്‍റ് ജീവനക്കാരുടെ ഓഫീസ് സമയത്തിലെ മാറ്റം, ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്‍റ് ജീവനക്കാരുടെ കളക്ഷൻ ഇൻസെന്‍റീവ് പാറ്റേൺ പരിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. 

ഒക്ടോബർ ഒന്ന് മുതൽ ഘട്ടം ഘട്ടമായി പരിഷ്കരണ നടപടികൾ നടപ്പാക്കാനാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം. 
എന്നാൽ, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ സിഐടിയു ഒഴികെയുള്ള യൂണിയനുകൾ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.