ജിഎം കടുക് ഭക്ഷ്യഎണ്ണ ഇറക്കുമതി പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പില്ല; ഐസിഎആര്‍

ന്യൂഡല്‍ഹി: വാണിജ്യ അടിസ്ഥാനത്തിൽ ജനിതകമാറ്റം വരുത്തിയ കടുക്(ഡിഎംഎച്ച്-11) പുറത്തിറക്കുന്നത് ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ). ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി ഇത്തരം വിളകൾ ഉൽപ്പാദിപ്പിക്കുന്നതിന് ഇന്ത്യ ശ്രമിക്കുന്നുണ്ട്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജനിതകമാറ്റം വരുത്തിയ കടുക് വിത്തുകൾക്ക് ഒക്ടോബറിൽ പരിസ്ഥിതി മന്ത്രാലയം അംഗീകാരം നൽകിയിരുന്നു. രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ ആദ്യത്തെ ഭക്ഷ്യവിളയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പനയ്ക്ക് ഇത് വഴിയൊരുക്കും. നിലവിൽ ഇന്ത്യയിൽ കൃഷി ചെയ്യാൻ അനുവാദമുള്ള ജനിതകമാറ്റം വരുത്തിയ ഏക വിള പരുത്തിയാണ്.

ചില ഇന്ത്യൻ സ്ഥാപനങ്ങൾ 13 വിളകൾക്കായി ജനിതകമാറ്റം വരുത്തിയ വിത്തുകൾ വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഐസിഎആർ ഡയറക്ടർ ജനറലുമായ ഹിമാൻഷു പഥക് വ്യക്തമാക്കി. വിളവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി അരി, ഗോതമ്പ്, കരിമ്പ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.