ഖജനാവിൽ പണമില്ല; ക്ലിഫ് ഹൗസിലെ നീന്തൽക്കുളം മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് ലക്ഷങ്ങൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽക്കുളത്തിനായി 31,92,360 രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖകൾ. ടൂറിസം ഡയറക്ടറേറ്റിൽ നിന്ന് വിവരാവകാശ നിയമപ്രകാരം കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആർ.പ്രാണകുമാറിന് ലഭിച്ച മറുപടിയിലാണ് കണക്കുകൾ പുറത്ത് വന്നത്.

ക്ലിഫ് ഹൗസിൽ നീന്തൽകുളത്തിൻ്റെ നവീകരണത്തിനായി 18,06,789 രൂപയും റൂഫിൻ്റെ ട്രസ് വർക്കുകൾക്കും പ്ളാൻ്റ് റൂമിൻ്റെ നവീകരണത്തിനുമായി 7,92,433 രൂപയും വാർഷിക അറ്റകുറ്റപ്പണികൾക്കായി രണ്ട് തവണയായി 2,28,330 രൂപയും 3,64,812 രൂപയും ചെലവഴിച്ചു. 2016 മെയ് മുതൽ 2022 നവംബർ 14 വരെ നീന്തൽക്കുളത്തിനായി ചെലവഴിച്ച തുകയുടെ കണക്കാണിത്.

നീന്തൽക്കുളത്തിനായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനോട് നിരവധി തവണ നിയമസഭയിൽ ചോദിച്ചെങ്കിലും അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞുമാറി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ലിഫ് ഹൗസിലെ കന്നുകാലി തൊഴുത്തിന് 42.50 ലക്ഷം രൂപയും ലിഫ്റ്റിന് 25.50 ലക്ഷം രൂപയും അനുവദിച്ചിരുന്നു.