മുല്ലപ്പെരിയാറിൽ ഷട്ടർ തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ 

ഇടുക്കി: നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കൂടുതൽ ജലം ഒഴുക്കി കൊണ്ടുപോകാൻ തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഷട്ടറുകൾ തുറക്കേണ്ട ആവശ്യമില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയർന്നിരുന്നു. തമിഴ്‌നാട് കൂടുതൽ വെള്ളം കൊണ്ടുപോകാൻ തുടങ്ങിയതോടെ ജലനിരപ്പ് ഉയരുന്നില്ല. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് ബുധനാഴ്ച വൈകിട്ടാണ് വർദ്ധിപ്പിച്ചത്. ഇത് 511 ഘനയടിയിൽ നിന്ന് 1100 ഘനയടിയായി ഉയർത്തി. ജലനിരപ്പ് 140 അടിയിലെത്തിയപ്പോൾ കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് വർദ്ധിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, മഴ കുറഞ്ഞതിനാൽ വൃഷ്ടിപ്രദേശത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞു. അതിനാൽ, ജലനിരപ്പ് വീണ്ടും ഉയരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഡാമിന്‍റെ അനുവദനീയമായ സംഭരണ ശേഷി 142 അടിയാണ്. കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് വർദ്ധിപ്പിച്ചതിനാൽ സ്പിൽവേ വഴി ഇടുക്കിയിലേക്ക് വെള്ളം തുറന്നുവിടേണ്ടി വരില്ലെന്നാണ് തമിഴ്നാട് പറയുന്നത്.