‘ഓര്‍ഡിനന്‍സ് വിഷയത്തില്‍ സിപിഐ നിലപാടില്‍ ആത്മാര്‍ഥതയില്ല’

ഓര്‍ഡിനന്‍സ് വിഷയത്തിൽ സി.പി.ഐയുടെ നിലപാടിൽ ആത്മാർത്ഥതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാനവും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പാണ് നടക്കുന്നത്. മന്ത്രിമാരുടെ കേസുകൾ പരിഗണനയിലായതിനാലാണ് ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ ഒത്തുതീര്‍പ്പാണ് നടക്കുന്നത്. ഗവര്‍ണര്‍ക്കും സര്‍ക്കാരിനും മധ്യേ ഇടനിലക്കാരുണ്ട്. സർക്കാരിന്റെ നീക്കം ലോകായുക്തയെ ദുര്‍ബലമാക്കുന്നതാണ്. ജലീലിനെ ഉപയോഗിച്ച് വ്യക്തിപരമായി അധിക്ഷേപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അഴിമതി വിരുദ്ധ സംവിധാനത്തെ ദുർബലപ്പെടുത്തി അഴിമതി നടത്തുന്നുവെന്നും സതീശൻ പറഞ്ഞു.

സിപിഐ നിലപാടില്‍ സത്യസന്ധതയില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം ഫല രഹിതമാണ്. എന്നാല്‍ മന്ത്രിമാരുടെ പ്രകടനം മോശമെന്നതാണു വസ്തുത. വിമര്‍ശനം ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ അസഹിഷ്ണുതയാണ്. വഴിയിലെ കുഴിയെ കുറിച്ച് വിമര്‍ശനമുന്നയിച്ചപ്പോള്‍ മന്ത്രി അസഹിഷ്ണുതയോടെയാണ് പെരുമാറിയത്. സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. ആഭ്യന്തര വകുപ്പ് പരാജയമാണ്. പൊലീസിനെ പാര്‍ട്ടിയാണ് നിയന്ത്രിക്കുന്നത്. മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് വ്യാപകമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.