കെഎസ്ആർടിസി ബസ്സുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ പരസ്യം പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിലുള്ള ട്രാഫിക് നിയമങ്ങൾക്ക് അനുസരിച്ച് സർക്കാരിന്റെ അനുമതിയോടെ വാഹനങ്ങളിൽ പരസ്യം നൽകാം. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പുനഃപരിശോധനാ ഹർജി നൽകി വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആന്‍റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു.

കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്വകാര്യ- പൊതുവാഹനങ്ങൾ തമ്മിൽ വ്യത്യാസമില്ലെന്നും നിലവിലുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കെഎസ്ആർടിസി, കെയുആർടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം പരസ്യങ്ങൾ അനുവദിക്കരുത്. പരസ്യങ്ങൾ എതിർദിശയിൽ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നുവെന്നും ഇത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

കെഎസ്ആർടിസി ബസുകളിൽ പരസ്യം നൽകരുതെന്ന ഉത്തരവ് കോർപ്പറേഷന് വലിയ ഭാരമുണ്ടാക്കുമെന്ന് ആന്‍റണി രാജു പറഞ്ഞു. ബസുകളിൽ പരസ്യം നൽകുന്നതിലൂടെ പ്രതിവർഷം 1.80 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. ഉത്തരവ് നടപ്പാക്കുന്നത് നഷ്ടത്തിന് ഇടയാക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.