ദേശീയതലത്തിൽ വിശാല പ്രതിപക്ഷസഖ്യം ഉണ്ടായേക്കും; സൂചനയുമായി യച്ചൂരി

ന്യൂഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ വിശാല സഖ്യം രൂപീകരിക്കാനുള്ള സാധ്യത തള്ളാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷ റാലിക്കായി ന്യൂഡൽഹിയിലെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുകയല്ല, മറിച്ച് പ്രതിപക്ഷത്തെ ഒരുമിച്ച് നിർത്തുക എന്നതാണ് തന്‍റെ മുൻഗണനയെന്ന് നിതീഷ് കുമാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹിയിലെത്തിയ നിതീഷ് കുമാർ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു.

കോണ്‍ഗ്രസിനെ ഒഴിവാക്കി കൊണ്ട് പ്രതിപക്ഷത്തിന് ഒന്നിക്കാൻ കഴിയില്ലെന്നാണ് നിതീഷിന്‍റെ നിലപാട്. ഇടതുപാർട്ടികളും പ്രാദേശിക പാർട്ടികളും മറ്റ് പ്രതിപക്ഷ പാർട്ടികളും ഒന്നിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിഹാർ വെള്ളപ്പൊക്കത്തിൽ നട്ടംതിരിയുമ്പോൾ നിതീഷ് രാഷ്ട്രീയ ടൂറിസത്തിൽ ഏർപ്പെടുകയാണെന്ന് ബിജെപി ആരോപിച്ചു.