വിവിധ സംസ്ഥാനങ്ങളിലെ അവയവ മാറ്റ ചട്ടങ്ങളിൽ ഏകോപനം വേണം; കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂ ഡൽഹി: അവയവ മാറ്റ ചട്ടങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങൾ ഏകോപിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സുപ്രീം കോടതി . 2014 ലെ അവയവമാറ്റ നിയമത്തിൽ ഉൾപ്പെടാത്ത സംസ്ഥാനങ്ങളുടെ നിയമങ്ങൾ ഏകോപിപ്പിക്കുന്നത് സർക്കാർ പരിഗണിക്കണമെന്നാണ് നിർദ്ദേശം. കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമങ്ങൾ ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അവയവമാറ്റ ശസ്ത്രക്രിയകൾ അടിയന്തിരമായി ആവശ്യമുള്ള രോഗികൾക്ക് പലപ്പോഴും വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത നിയന്ത്രണങ്ങൾ കാരണം നടപടിക്രമങ്ങളിൽ വലിയ കാലതാമസം നേരിടുന്നു. ഈ കാലതാമസം നിരവധി ആളുകളുടെ ജീവന് തന്നെ ഭീഷണിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

‘ഗിഫ്റ്റ് ഓഫ് ലൈഫ് അഡ്വഞ്ചർ ഫൗണ്ടേഷൻ’ എന്ന സംഘടന സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് അവയവമാറ്റ നിയമങ്ങൾക്ക് ഒരു പൊതുസ്വഭാവം കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്.