പണമില്ലാത്തതിനാൽ ചികിത്സിക്കാൻ കഴിയാത്ത ഒരാളും ഒരു കുടുംബവും ഉണ്ടാകാൻ പാടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പണമില്ലാത്തതിനാൽ ചികിത്സിക്കാൻ കഴിയാത്ത ഒരു വ്യക്തിയും ഒരു കുടുംബവും ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സമഗ്ര വികസന മാസ്റ്റർ പ്ലാനിലൂടെ പൂർത്തിയാക്കിയ മേൽപ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ചികിത്സാ ചെലവ് വർദ്ധിച്ചു വരികയാണ്. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് വളരെയധികം ചെലവ് വരും. പണമില്ലാത്തതിനാൽ ചികിത്സിക്കാൻ കഴിയാത്ത ഒരു വ്യക്തിയോ കുടുംബമോ ഉണ്ടാകരുത്. ഇതിന് പരിഹാരമെന്ന നിലയിൽ ഒരു ബൃഹത് പദ്ധതി ആരംഭിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശുപത്രികൾക്കെതിരായ ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. പരാതികൾ ഉണ്ടാകാം, അത് ഗൗരവമായി പരിശോധിക്കാൻ തയ്യാറാണ്. പെട്ടെന്നുള്ള വികാരത്തിന്‍റെ പേരിൽ ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല, അദ്ദേഹം പറഞ്ഞു.