ആംബുലന്‍സില്‍ ഫുള്‍ സിലിണ്ടര്‍ ഓക്‌സിജനുണ്ടായിരുന്നു; ബന്ധുക്കളുടെ ആരോപണം തള്ളി ആശുപത്രി

തിരുവല്ല: ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതി നിഷേധിച്ച് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു ബി നെൽസൺ. 38 ശതമാനം ഓക്സിജൻ നിലയിലാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ച് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ബി ടൈപ്പ് ഫുൾ സിലിണ്ടർ ഓക്സിജൻ സൗകര്യം നൽകിയാണ് മെഡിക്കൽ കോളേജിലേക്ക് അയച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കൽ കോളേജിൽ എത്തി 20 മിനിറ്റിന് ശേഷമാണ് മരിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു.

എന്നാൽ ആംബുലൻസിൽ വച്ചാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. തിരുവല്ല ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓക്സിജൻ കിട്ടാതെയാണ് രോഗി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനിടെ സിലിണ്ടർ തീർന്നതായും ബന്ധുക്കൾ പറഞ്ഞു. തിരുവല്ല വെസ്റ്റ് വെൺപാല 22ൽ രാജൻ ആണ് മരിച്ചത്.