‘സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ല; ഫിഫയുടെ വിലക്ക് സങ്കടകരം’

ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ വിലക്കിയതിനെതിരെ വിമർശനവുമായി മുൻ ജനറൽ സെക്രട്ടറി കുശാൽ ദാസ്. സാമ്പത്തിക ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“2022 ജൂൺ 30 വരെ 12 വർഷം ഞാൻ എഐഎഫ്എഫിൽ പ്രവർത്തിച്ചു. ഇത്തരം ആരോപണങ്ങൾ കേൾക്കുമ്പോൾ സങ്കടമുണ്ട്. സംഘടനയോട് അങ്ങേയറ്റം നീതിയോടെയാണ് പ്രവർത്തിച്ചത്. ഇന്ത്യൻ ഫുട്ബോളിന്‍റെ നന്മയ്ക്കായാണ് എല്ലാം ചെയ്തത്. സാമ്പത്തിക സുസ്ഥിരതയ്ക്കായി തന്നാലാവുന്നതെല്ലാം ചെയ്തു. താൻ എ.ഐ.എഫ്.എഫ് വിട്ടപ്പോൾ 20 കോടി രൂപ നീക്കിയിരുപ്പുണ്ടായിരുന്നു. ബി.സി.സി.ഐ ഒഴികെ മറ്റാർക്കും ഇത്രയധികം സാമ്പത്തിക സ്ഥിരതയില്ല. അതിനാൽ, സാമ്പത്തിക തിരിമറി നടന്നുവെന്നത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണ്, കുശാൽ ദാസ് പറഞ്ഞു.

ഭരണത്തിലെ ബാഹ്യ ഇടപെടലുകൾ ചൂണ്ടിക്കാട്ടിയാണ് ഫിഫ എ.ഐ.എഫ്.എഫിനെ വിലക്കിയത്. നേരത്തെ നിരവധി തവണ ഫിഫ എ.ഐ.എഫ്.എഫിന് മുന്നറിയിപ്പ് നൽകിയിരുന്നു. സുപ്രീം കോടതിയുടെ ഇടപെടലുണ്ടായിട്ടും അധികാര വടംവലി തുടർന്നതോടെയാണ് ഫിഫ കടുത്ത നടപടികൾ സ്വീകരിച്ചത്. സാമ്പത്തിക ക്രമക്കേടുകൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.