തങ്ങള്‍ ഖുറാന്‍ വ്യാഖ്യാതാക്കളല്ല; ഹിജാബ് നിരോധനത്തിൽ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഖുർആൻ വ്യാഖ്യാനിക്കാൻ കോടതികൾ സജ്ജമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കർണാടകയിൽ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. “ഖുർആനെ വ്യാഖ്യാനിക്കുക എന്നതാണ് ഇതിലെ ഒരു മാർഗം. എന്നാൽ ഞങ്ങൾ ഞങ്ങൾ ഖുറാൻ വ്യാഖ്യാതാക്കളല്ല.

ഞങ്ങൾക്കത് ചെയ്യാൻ കഴിയില്ല. മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യുന്നത് കോടതിയുടെ കടമയല്ലെന്നും ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധി മതപരമായ കാഴ്ചപ്പാടിൽ ശരിയല്ലെന്ന് ഹർജിക്കാർ വാദിച്ചു. ഹൈക്കോടതി ഇസ്ലാമിക കാഴ്ചപ്പാട് പരിഗണിച്ച രീതി ശരിയല്ലെന്നും അവർ വാദിച്ചു. അതേസമയം, ഖുർആൻ വ്യാഖ്യാനം ചെയ്തുകൊണ്ട് ഹിജാബ് മതത്തിൽ നിർബന്ധമാണോ എന്ന തരത്തിലേക്ക് കോടതി പോകരുതെന്നും ഹർജിക്കാർ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. നാല് മണിക്കൂറോളം നീണ്ട വാദത്തില്‍ പല ഹർജിക്കാരും ഹിജാബ് അനിവാര്യമായ ഒരു മതപരമായ ആചാരമാണെന്ന വാദം ആവർത്തിച്ചു.