തിരുവനന്തപുരം വിമാനത്താവളം യാത്രക്കാരെ കൊള്ളയടിക്കുന്നു: തോമസ് ഐസക്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം യാത്രക്കാരെ കൊള്ളയടിക്കുകയാണെന്ന് സി.പി.എം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. കേരള സർക്കാർ നിയന്ത്രിക്കുന്ന കൊച്ചി വിമാനത്താവളവും കുത്തക കമ്പനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വിമാനത്താവളവും തമ്മിലുള്ള വ്യത്യാസം നല്ല ഒരു കേസ് സ്റ്റഡിക്ക് വകയുണ്ടെന്നും രണ്ട് വിമാനത്താവളങ്ങളിൽ നിന്നുള്ള നിരക്കുകൾ ചൂണ്ടിക്കാണിച്ച് തോമസ് ഐസക് പറഞ്ഞു.
അദാനി വന്നാൽ എന്തൊക്കെയായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ ഉണ്ടാവുകയെന്നാണ് ശശി തരൂരിനെപ്പോലുള്ള പ്രമുഖരടക്കം വാദിച്ചുകൊണ്ടിരുന്നത്. എന്നിട്ട് ഇപ്പോൾ എന്തുണ്ടായി എന്ന് അദ്ദേഹം ചോദിക്കുന്നു. തോമസ് ഐസക് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്‍റെ പൂർണരൂപം ചുവടെ:
കൊച്ചിക്കാർ എത്ര ഭാഗ്യവാൻമാരാണ്. കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇന്നത്തെ ടിക്കറ്റ് നിരക്ക് 5171 രൂപയാണ്. തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്ക് 9295 രൂപയാണ് ചെലവ്. ഹൈദരാബാദിലെ സൗത്ത് ഫെസ്റ്റ് ഫെഡറലിസം സെമിനാറിൽ പങ്കെടുക്കാൻ ടിക്കറ്റ് വാങ്ങിയപ്പോഴാണ് ഈ വ്യത്യാസം മനസ്സിലായത്. അന്വേഷിച്ചപ്പോൾ തിരുവനന്തപുരത്ത് നിന്നുള്ള എല്ലാ വിമാനങ്ങളുടെയും നിരക്ക് കൊച്ചിയുടേതിനേക്കാൾ വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.