തിരുവനന്തപുരം കോ‍‍ർപറേഷനിലെ കത്ത് വിവാദം: തുടരന്വേഷണത്തിൽ ഇന്ന് തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ ഉയരും. ബി.ജെ.പി കൗൺസിലർമാരുടെ അനിശ്ചിതകാല ഉപവാസ സമരവും യു.ഡി.എഫിന്‍റെ അനിശ്ചിതകാല സത്യാഗ്രഹസമരവും തുടരുകയാണ്.

കത്തിന്‍റെ ഉറവിടമോ യഥാർത്ഥ കത്തോ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനാൽ ഡി.ജി.പിയുടെ തീരുമാനം നിർണായകമാകും. കത്ത് വിവാദം സി.ബി.ഐ അന്വേഷിക്കണം എന്ന് ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ, വിജിലൻസും പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.

മേയർ രാജിവെക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. അതേസമയം സമരം ഒരുവഴിക്ക് നടക്കട്ടെ, കോർപറേഷൻ പ്രവർത്തനം തടസമില്ലാതെ നടത്തും എന്ന നിലപാടിലാണ് മേയർ. പ്രതിപക്ഷ പ്രതിഷേധം കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ ആവർത്തിക്കുന്നു. നിയമനക്കത്ത് വിവാദത്തിൽ പ്രതിഷേധം ഭയന്ന് രാജിയില്ലെന്ന് മേയറും സി.പി.എം നേതൃത്വവും നേരത്തെ വ്യക്തമാക്കിയതാണ്. കത്ത് വിവാദത്തിൽ അന്വേഷണം നടക്കുകയാണ്. എല്ലാ വശങ്ങളും അന്വേഷിച്ച് കണ്ടെത്തട്ടേയെന്നും മേയർ പറഞ്ഞു.