തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ കര്‍മ്മ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ തെരുവുനായ നിയന്ത്രണ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക കൗണ്‍സിൽ യോഗം ചേർന്നു. കോർപ്പറേഷൻ കൗൺസിലിലെ 32 അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചാണ് വിഷയം ചർച്ചയ്ക്ക് എടുത്തത്. വിഷയം ഒരു പൊതു പ്രശ്നം എന്ന നിലയിൽ ചർച്ച ചെയ്യപ്പെട്ടു.

തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ കര്‍മ്മ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. തെരുവുനായ്ക്കളുടെ ശല്യത്തെ നേരിടാൻ തീവ്രവാക്സീനേഷൻ ഉൾപ്പെടെയുള്ള ദ്രുത കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി എബിസി മോണിറ്ററിംഗ് കമ്മിറ്റി 18, 19, 20 തീയതികളിൽ തീവ്ര വാക്സിനേഷൻ പദ്ധതി നടപ്പാക്കും. 15 മൃഗാശുപത്രികൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വാക്സിനേഷൻ സ്വീകരിച്ച നായ്ക്കൾക്ക് ഒപ്പം ലൈസൻസും നൽകുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പറഞ്ഞു. 

തെരുവുനായ്ക്കളുടെ വാക്സിനേഷൻ ഈ മാസം 25 മുതൽ ഒക്ടോബർ 1 വരെ നടക്കും. വാർഡുകളിലെ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് തെരുവ് നായ വാക്സിനേഷൻ. ആയിരം വാക്സിനുകൾ ഇതിനകം ഇതിനായി സമാഹരിച്ചു.