ഈ പോരാട്ടം നിര്‍ത്തില്ല, രാജ്യത്തെ വിലക്കയറ്റവും വിദ്വേഷവും ഒരുമിച്ച് നേരിടാം: രാഹുല്‍ ഗാന്ധി

ബാംഗ്ലൂർ: രാജ്യത്തെ സാധാരണക്കാരുടെ ശബ്ദമുയർത്താനാണ് ഭാരത് ജോഡോ യാത്രയുമായി താൻ എത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ യാത്രയിൽ തളരില്ലെന്നും ജനങ്ങൾ തനിക്കൊപ്പം ഉണ്ടെങ്കിൽ ഇന്ത്യയെ ഒന്നിപ്പിക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

രാഹുൽ ഗാന്ധിയുടെ കുറിപ്പിന്റെ പരിഭാഷ-

“എന്തുകൊണ്ടാണ് ഇന്ത്യയിലൂടെ നമ്മള്‍ ജോഡോ യാത്ര ചെയ്യുന്നത്? രാജ്യത്തെ ഒന്നിപ്പിക്കാന്‍. എന്തുകൊണ്ടാണ് നമ്മള്‍ കിലോമീറ്ററുകള്‍ നടക്കുന്നത്? നിങ്ങളുടെ ശബ്ദം ഉയര്‍ത്താന്‍. എന്തിനാണ് രാവിലേയും വൈകുന്നേരവും ആളുകള്‍ ഞങ്ങളോടൊപ്പം നടക്കുന്നത്? രാജ്യത്തിന് വേണ്ടി.

രാജ്യത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും വിദ്വേഷവും ഇന്ന് സാധാരണക്കാരുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരിക്കുന്നു. യാത്ര കടന്നുപോകുന്ന നഗരം, ഗ്രാമം, സംസ്ഥാനം, എന്നിങ്ങനെ എല്ലായിടത്തും ആളുകൾ അവരുടെ പ്രശ്നങ്ങൾ എന്നോട് പറയുന്നു.

നാം നമ്മുടെ രാജ്യത്തെ പൂജ്യത്തിൽ നിന്നാണ് വളർത്തിയത്, നമ്മുടെ കർഷകർ അതിന് അടിത്തറയിട്ടു, യുവാക്കൾ അതിനെ ശക്തിപ്പെടുത്തി, സ്ത്രീകൾ നയിച്ചു, മുതിർന്നവർ നയിച്ചു, കുട്ടികൾ പ്രത്യാശയുടെ തിരി കത്തിച്ചു, പിന്നെ നമ്മുടെ നാട് ജ്വലിച്ചു.

ഇന്ന് നമുക്ക് പോസിറ്റിവിറ്റി വർധിപ്പിക്കേണ്ട സമയമാണ്, പരസ്പരം പിന്തുണയ്ക്കണം, സ്നേഹം, അനുകമ്പ, ദയ, ഐക്യം, സൗഹാർദ്ദം എന്നിവ മുൻനിരയിൽ നിർത്താം. ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു, ഞാൻ തളരില്ല, നിർത്തുകയുമില്ല, നമ്മൾ ഒരുമിച്ചു നടന്നാൽ മതി, ആരെയും ഭയക്കേണ്ടതില്ല, ഗാന്ധിജിയുടെ ആദർശങ്ങൾ പിന്തുടർന്ന് നമ്മുടെ ഇന്ത്യയെ സ്നേഹത്തോടെയും ക്ഷമയോടെയും ഒന്നിപ്പിക്കും.”