അതിതീവ്രമഴയിലും ഇക്കുറി പ്രളയം ഒഴിവായത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം; മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: സർക്കാരിന്റെ കാര്യക്ഷമമായ ഡാം മാനേജ്മെന്‍റ് കാരണം ഈ വർഷത്തെ കനത്ത മഴയിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകൾ തുറന്നിട്ടും നദികളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരാതിരുന്നത് ശരിയായ ആസൂത്രണത്തിന്‍റെ മികവ് മൂലമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ദിവസേന സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടായിരുന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137 അടി എത്തിയപ്പോള്‍ തന്നെ അധിക ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. തുടര്‍ന്ന് ഡാം തുറക്കുന്നതിന് തലേന്ന് വൈകിട്ടു തന്നെ ഇതു സംബന്ധിച്ച അറിയിപ്പ് തമിഴ്നാട് നല്‍കിയതായും അദ്ദേഹം അറിയിച്ചു.

ഡാം കൃത്യസമയത്ത് തുറന്നതിനാൽ നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിട്ടു. നേരെമറിച്ച്, തുറക്കാൻ വൈകിയിരുന്നെങ്കിൽ, കൂടുതൽ അളവില്‍ ഒറ്റയടിക്ക് തുറന്ന് വിടേണ്ടി വരുമായിരുന്നു. ഇതേ രീതിയാണ് ഇടുക്കിയിലും പിന്തുടർന്നത്. റൂൾ ലെവൽ എത്തുന്നതിന് മുമ്പ് തന്നെ ഡാം തുറന്ന് ചെറിയ അളവിൽ വെള്ളം തുറന്നുവിട്ടിരുന്നു. ഇക്കാര്യത്തിൽ അനുകൂല നിലപാട് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയും കെ.എസ്.ഇ.ബി.യും സ്വീകരിച്ചു. അങ്ങനെ ചെയ്യുന്നതിലൂടെ, നദിയിലൂടെയുള്ള വെള്ളം കടലിലേക്ക് ഒഴുകാൻ അനുവദിച്ചു. എറണാകുളം ജില്ലയിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ ഇത് സഹായകമായെന്നും മന്ത്രി പറഞ്ഞു.