തോമസ് ഐസക് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല

തിരുവനന്തപുരം: മുൻ ധനമന്ത്രി ടി.എം തോമസ് ഐസക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരായേക്കില്ല. പകരം നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ ഇഡിക്ക് വിശദമായ മറുപടി രേഖാമൂലം നൽകും. ചോദ്യം ചെയ്യലിന് ഹാജരായാൽ മുഖ്യമന്ത്രിയുടെ കാര്യത്തിലും ഇ.ഡി സമാനമായ നീക്കം നടത്തുമോയെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. ഈ സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിക്കാനുള്ള നീക്കം.

കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമലംഘനമുണ്ടെന്നാണ് ഇഡിയുടെ വാദം. 11ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് തോമസ് ഐസക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്നാണ് നിലവിലെ തീരുമാനം. പകരം തന്‍റെ നിലപാട് വിശദീകരിച്ച് തോമസ് ഐസക് ഇ.ഡിക്ക് വിശദമായ മറുപടി നൽകും. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്ന് ഇഡിക്ക് ലഭിച്ച അനുകൂല വിധി കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ മാത്രമേ ബാധകമാകൂവെന്നാണ് നിയമോപദേശം ലഭിച്ചത്. കിഫ്ബിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിയമപരമായ കൂടിയാലോചനകൾ നടന്നുവരികയാണ്.