തോമസ് ഐസക്ക് ബുധനാഴ്ച വരെ ഇഡിക്ക് മുൻപിൽ ഹാജരാകേണ്ടതില്ല: ഹൈക്കോടതി

കൊച്ചി: മുൻ മന്ത്രി തോമസ് ഐസക് അടുത്ത ബുധനാഴ്ച വരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഇ.ഡിക്കെതിരെ തോമസ് ഐസക് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. തോമസ് ഐസക്കിന്‍റെ സ്വകാര്യത മാനിക്കണമെന്ന് ഹൈക്കോടതി ഇ.ഡിക്ക് നിർദേശം നൽകി. അതേസമയം, തോമസ് ഐസക്കിനെ പ്രതിചേർത്തിട്ടില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. അദ്ദേഹം സാക്ഷിയാണ്, തെളിവ് തേടാനാണ് വിളിച്ചതെന്ന് ഇഡി പറഞ്ഞു.

ഇ.ഡി സമൻസിനെതിരെ തോമസ് ഐസക് നൽകിയ ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. പ്രാരംഭ ഘട്ടത്തിൽ ഇത്രയധികം വ്യക്തിഗത വിവരങ്ങൾ ഹാജരാക്കാൻ നിർദ്ദേശം നൽകിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ജസ്റ്റിസ് വി.ജി അരുൺ ഇഡിക്ക് നിർദേശം നൽകി. രണ്ടാമത്തെ സമൻസിൽ തന്‍റെയും കുടുംബത്തിന്‍റെയും സ്വത്തുക്കളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ നിർദേശം നൽകിയതായി തോമസ് ഐസക് ഹർജിയിൽ പറഞ്ഞിരുന്നു.